മത രാഷ്ട്രമാണെങ്കിലും മതസൗഹാർദത്തിൻെറ സുഗന്ധം നിറഞ്ഞു നിൽക്കുന്ന നാടാണ് ദുബായ്.പെരുന്നാളും ഓണവും കൃസ്തുമസും ഇവിടെ ഒരു പോലെ ആഘോഷിക്കപ്പെടുന്നു.വിവിധ രാജ്യങ്ങളിലെ പ്രാദേശിക ഉത്സവങ്ങളും കലാരൂപങ്ങളും ഇവിടെ നന്നായി ആഘോഷിക്കുന്നു.
ബർദുബായുടെ ഹൃദയഭാഗത്തെ ചെറു ഗല്ലികളിൽ നിന്നുമുയരുന്നത് ഓംകാരമന്ത്രങ്ങളാണ്.... നാട്ടുപുഷ്പങ്ങളുടെ സുഗന്ധമാണ്. അബ്രക്കും മ്യൂസിയത്തിനും ഇടയിലായുള്ള കെട്ടിട സമുച്ചയത്തിലാണ് ക്ഷേത്രങ്ങളുള്ളത്. ക്ഷേത്രത്തിലേക്ക് കടക്കുന്ന ചെറു ഇടവഴികൾക്കിരുവശവും പുഷ്പ്പങ്ങളും മറ്റ് പ്രസാദ സാധനങ്ങളും ദേവീദേവന്മാരുടെ ചിത്രങ്ങളും പ്രതിമകളും വിൽക്കുന്ന കടകളാണ്.ഈ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുയരുന്ന ഭക്തിഗാനങ്ങളും പുഷ്പങ്ങളുടെ സുഗന്ധവും ഈ ഇടവഴികൾക്ക് ഭക്തി ചാരുത പകരുന്നു.ലക്ഷക്കണക്കിന് ഇന്ത്യൻ രൂപ വിലവരുന്ന പുഷ്പങ്ങളാണ് നിത്യേന ഇവിടെ വിറ്റഴിക്കപ്പെടുന്നത്.
ആദ്യം കാണുന്നത് കൃഷ്ണ ക്ഷേത്രമാണ്. വൃന്ദാവനത്തിലെ കണ്ണനെയും രാധയെയും ആരാധിക്കുന്ന ശ്രീനാഥ് ജി ക്ഷേത്രമാണ്. രാധാകൃഷ്ണന്മാരെയും ലക്ഷ്മീ നാരായണനെയും ആലേഖനം ചെയ്തിട്ടുള്ള പ്രതിഷ്ഠയാണ് ആരാധനാമൂർത്തി.കാമധേനുവിനെയും ചിത്ര രൂപത്തിൽ ആരാധിക്കുന്നുണ്ട്. നിത്യേന പുഷ്പങ്ങളും ശിൽപ്പങ്ങളും കൊണ്ടുള്ള അലങ്കാരം ഇവിടുത്തെ പ്രത്യേകതയാണ്. അലങ്കാരം കഴിഞ്ഞ് നട തുറക്കുമ്പോൾ വ്യത്യസ്തമായ അനുഭൂതിയിലേക്കാണ് വിശ്വാസികൾ എത്തുക. തലേന്ന് കണ്ടതിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ദർശനമായിരിക്കും പിറ്റേന്ന് കാണാനാവുക. ഒരു ദിവസം പുഷ്പാലംകൃതമായ ഉദ്യാനത്തിന് നടുവിലാണെങ്കിൽ അടുത്ത ദിവസം ശുദ്ധജല തടാകത്തിന് നടുവിൽ പൊയ്കയിലാറാടുന്ന കളിവള്ളത്തിന് നടുവിലായിട്ടായിരിക്കും വിഗ്രഹങ്ങൾ ആലേഖനം ചെയ്ത സ്റ്റാൻ്റ് സ്ഥാപിച്ചിട്ടുണ്ടാവുക.ചില ദിവസങ്ങളിലിത് പശുക്കൾ മേയുന്ന പറമ്പായും മറ്റു ചില ദിവസങ്ങളിൽ കുന്നിൻ ചെരുവുകളായും ചില ദിവസങ്ങളിൽ സാധാരണ ശ്രീ കോവിലായും മാറും..... പൂജാരിയുടെ കരവിരുതും മണിക്കൂറുകളോളമുള്ള അർപ്പണമനോഭാവത്തോടെയുള്ള ജോലിയുമാണ് ഓരോ ദിവസവും ശ്രീകോവിൽ പറുദീസയായി മാറുന്നതിൻെറ കാരണം. തൊട്ടടുത്തായാണ് ശിവക്ഷേത്രം. ഇവിടെ ശിവലിംഗമാണ് മുഖ്യ പ്രതിഷ്ഠ. ഗണപതിയും മുരുകനും അയ്യപ്പനും ദേവിയും ഹനുമാനും സായി ബാബയും തിരുപ്പതി വെങ്കിടാചലപതിയും ഉപദേവതകളായിട്ടുണ്ട്. നന്ദികേശ്വരൻ മുന്നിൽ നിൽക്കുന്ന രീതിയിലാണ് ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്.ഇതിന് പിറകിലായി തന്നെ ശിവപാർവ്വതിമാർ കൈലാസത്തിൽ ഉപവിഷ്ഠരായിരിക്കുന്ന വിഗ്രഹവുമുണ്ട്. ശിവക്ഷേത്രത്തിനകത്ത് തന്നെ ഷിർദ്ദി സായി ബാബ ക്ഷേത്രവുമുണ്ട്.പ്രത്യേക ആരതിയും പൂജകളും ഇവിടെ പതിവാണ്. ഉദ്ദിഷ്oകാര്യം സാധിക്കുന്നതിനായി പ്രാർത്ഥിക്കുന്നതിന് ഒരു പ്രത്യേക ഹുണ്ടികയും അതിന് മുകളിലായി സായി വിഗ്രഹവും സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ പ്രാർത്ഥിച്ച് ഹുണ്ടികയിൽ പണമിട്ടാൽ ഉദ്ദേശിച്ച കാര്യം നടക്കുമെന്ന കാര്യം അച്ചട്ടാണെന്ന് അനുഭവസ്ഥർ പറയുന്നു.ശിവക്ഷേത്രത്തിന് മുകളിലായി സിക്ക് ദർബാർ സജ്ജീകരിച്ചിട്ടുണ്ട്. ഹൈന്ദവ ദേവീ ദേവന്മാരുടെ ചിത്രങ്ങളും പ്രതിമകളും സ്ഥാപിച്ചിട്ടുള്ള വലിയൊരു പ്രാർത്ഥനാ ഹാൾ. ഗുരുനാനാക്കിൻെറ ചിത്രവും ഗ്രന്ധങ്ങളുമാണ് മുഖ്യ പ്രതിഷ്oയുടെ സ്ഥാനത്തുള്ളത്. ഓരോ കാലഘട്ടങ്ങളിലുമുള്ള സിക്ക് പ്രവാചകരുടെ ചിത്രങ്ങളും ആലേഖനം ചെയ്തിതിട്ടുണ്ട്,.തൊട്ടടുത്ത് തന്നെ മുസ്ലിം പള്ളിയുണ്ട്. മ്യൂസിയം പരിസരത്ത് ഭക്തിഗാനങ്ങളും ബാങ്ക് വിളി ശബ്ദവും ഒരുമിച്ച് അന്തരീക്ഷത്തിൽ മിലനം ചെയ്തു കിടക്കുകയാണ്. അധികം അകലെയല്ലാതെ ചർച്ചുകളുമുണ്ട്. ജബൽഅലിയിൽ ഇപ്പോൾ ഒരു പുതിയ ക്ഷേത്രസമുച്ചയം കൂടി പണികഴിപ്പിച്ചിട്ടുണ്ട്. വലിയൊരു ജനാവലിയെ ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഇവിടെ ക്ഷേത്രത്തിന് എതിർവശത്തായി ക്രിസ്ത്യൻ ചർച്ചുമുണ്ട്.വിശ്വാസികളുടെ പറുദീസയായ ദുബായിൽ കൂടുതൽ പള്ളികൾ ഉയരുന്നതിനൊപ്പം ക്ഷേത്രങ്ങളും ചർച്ചുകളും ഉയരുന്നുവെന്നത് ശ്രദ്ധേയമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ